പുരുഷാധിപത്യത്തിനെ കുറിച്ച് പല ആഖ്യാനങ്ങളും കലാശൃഷ്ടികളിൽ ഒരുപാട് വന്നിട്ടുണ്ട് … സിനിമയിലും ഒട്ടും കുറവല്ല . ഇയ്യടുത്തിറങ്ങിയ ജയ ജയ ജയ ഹേ എന്ന സിനിമയിലും കുടുംബത്തിൽ ഭാര്യയേയും ഭർത്താവിനെയും അവരുടെ ഇടപഴകലിനെയും അതിജീവനത്തിന്റെയും തെറ്റായ കാഴ്ചപ്പാടുകളെയും വ്യക്തമായും ശക്തമായും എന്നാൽ നർമ്മത്തിന്റെ മേമ്പൊടി ചേർത്തവതരിപ്പിച്ചിട്ടുണ്ട് .
സമൂഹത്തിലും കുടുംബത്തിലും ആണെന്ന വർഗ്ഗം അനുഭവിക്കുന്ന ദുരനുഭവങ്ങൾ എന്നാൽ വളരെ കുറവേ സിനിമയിലൊക്കെ കാണിച്ചിട്ടുള്ളൂ … അങ്ങിനെ കാണിച്ചിട്ടുള്ളതിൽ എന്റെ മനസ്സിൽ വളരെ വ്യക്തമായി പതിഞ്ഞിട്ടുള്ള ഒരു രംഗം നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ സുരാജിന്റെ കഥാപത്രവും ആ കഥാപാത്രം സ്വന്തം മകളെ വിട്ടുകിട്ടണം എന്ന രീതിയിൽ കൊടുത്ത പരാതിയും അതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ നടക്കുന്ന രംഗങ്ങളുമാണ് .
ഒരുപക്ഷെ അതേ പ്രമേയത്തിന്റെ കുറച്ചുകൂടി വലിയ ആംഗിൾ കാണിക്കണം എന്ന് തന്നെയായിരിക്കും തന്റെ ആദ്യ സിനിമയായ ആഭ്യന്തര കുറ്റവാളി എന്ന സിനിമയിലൂടെ ആസിഫ് അലിയെ നായകനാക്കി കഥയും സംവിധാനവും ചെയ്ത സേതുനാഥ് പദ്മകുമാർ ഉദ്ദേശിച്ചിരിക്കുക .
പ്രമേയം വളരെ കാലിക പ്രസക്തിയുള്ളതായിരിക്കെ അത്രമേൽ വ്യക്തതയോടെ ആഭ്യന്തര കുറ്റവാളിയെന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് കിട്ടിയോ എന്ന് ചോദിച്ചാൽ അത് സംശയമാണ്. തിരക്കഥയ്ക്കോ അല്ലെങ്കിൽ അഭിനേതാക്കളോ പ്രമേയത്തിന്റെ തീവ്രതക്കനുസരിച്ചു ഒന്നും തന്നെ ചെയ്തില്ല എന്ന് ഒറ്റവാക്കിൽ പറയേണ്ടി വരും . ഇത്രയും പറയുമ്പോൾ ആസിഫ് അലിയുടെ പ്രകടനം അത്രമേൽ ഉണ്ടായില്ല എന്നും പറയാൻ പറ്റില്ല . എന്നാൽ ചിലസമയങ്ങളിലെങ്കിലും ഈ സിനിമ ആസിഫ് അലി എന്ന നടൻ ചെയ്യേണ്ടിയിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്ന തരത്തിലും കൂടിയായിരുന്നു കഥാഗതി.
ഹരിശ്രീ അശോകൻ തന്റെ പ്രായത്തിനും അഭിനയപക്വതക്കും അനുസരിച്ചുള്ള വേഷം തിരഞ്ഞെടുത്തു എന്ന് തന്നെ പറയാം. സിദ്ധാർഥ് ഭരതൻ ..വ്യത്യസ്തത വീണ്ടും കാണിച്ചു. ആനന്ദ് മന്മഥൻ , അസിസ് നെടുമങ്ങാട് കൂട്ടുകെട്ട് കുറച്ചെങ്കിലും ഹ്യൂമർ എലെമെന്റ് കൊണ്ട് വന്നു. ഇത്രയും ഒഴിച്ചാൽ ആഭ്യന്തര കുറ്റവാളി ആവറേജിലും താഴെയായിപ്പോയി എന്ന് തന്നെ പറയേണ്ടിവരും.
സർക്കിട്ടും കിഷ്കിന്ദാകണ്ഠവും തലവനും കൂമനും രേഖാചിത്രവും ലെവെൽ ക്രോസ്സും .. എന്തിനു മുഖം ഒരിക്കൽ പോലും കാണിക്കാതെ എത്തിയ റോഷാക് പോലും ആസിഫ് അലിയിലെ നടനെ കണ്ടവരാണ് മലയാളികൾ . അങ്ങിനെയിരിക്കെ ആസിഫ് അലി എന്ന നടനിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നത് പ്രേക്ഷകരുടെ ഒരു തെറ്റാണെന്നു പറയാൻ ഒരിക്കലും സാധിക്കില്ല. പറഞ്ഞു വന്നത് സ്ക്രിപ്റ്റ് സെക്ഷൻ മുതൽ ആസിഫ് അലി നന്നായി തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തന്നെയാണ്. ഒരു നടനിൽ ഉള്ള വിശ്വാസം ആ നടന്റെ സിനിമയുടെ വിജയത്തിലൂടെയും നല്ല പെർഫോമൻസിലൂടെയും എന്ന പോലെ തന്നെയാണ് കൂടുതൽ ചെയ്യുന്ന കഥാപാത്രവും അത് തരുന്ന വെല്ലിവിളികളും അതിലെ ജയവും .
ആഭ്യന്തര കുറ്റവാളി എന്ന സിനിമ വെറും പതിനഞ്ചോ ഇരുപതോ മിനിറ്റുകൊണ്ട് പറയാവുന്ന ഒരു സെൽഫി വിഡിയോയിൽ ഉള്കൊള്ളിക്കാവുന്ന ഒന്നാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആസിഫ് അലിയുടെ സഹദേവൻ കോടതിയിൽ സംസാരിക്കുന്ന രണ്ടു സീനിൽ അതുണ്ട്. കോടതിമുറികളും വിചാരണകളും വിധി ന്യായങ്ങളും വളരെ റിയലിസ്റ്റിക് ആയി സിനിമയിൽ അവതരിപ്പിക്കുന്ന ഇക്കാലഘട്ടത്തിൽ ഇതുപോലെ ഒരു കോടതി മുറി അലോസരമുണ്ടാകുന്നു.
കുടുംബജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും ഒരുപോലെ ആണ് പങ്കാളിത്തം എന്ന് കൃത്യമായി വരച്ചുകാട്ടുന്ന ജയ ജയ ജയ ഹേ പോലുള്ള സിനിമകൾ വന്നയിടത്തു ആഭ്യന്തര കുറ്റവാളി എന്ന സിനിമ വ്യത്യസ്തവും പ്രസക്തിയുള്ളതുമായ ഒരു വിഷയം ചർച്ചയാക്കാമായിരിന്നിട്ടും കൂടി എവിടെയും എത്തിയില്ല എന്ന് തന്നെയാണ് അഭിപ്രായം.
VV .