നന്നേ ചെറുപ്പത്തിൽ തന്നെ സിനിമകളോട് വലിയ ഇഷ്ടമായിരുന്നു . ഒരുപക്ഷെ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമകളിൽ ഓർമയിൽ ഉള്ളത് അന്തരിച്ച സൂപ്പർസ്റ്റാർ ജയൻ അഭിനയിച്ച ശരപഞ്ചരമാണ് .. നസീർ സാറിന്റെയും സത്യൻ മാഷിനെയും തീയേറ്ററിൽ കണ്ട ഓര്മ അത്രയില്ല .. പിന്നീട് ആണ് ഇന്നിന്റെ മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒക്കെ സിനിമകൾ കണ്ടു തുടങ്ങിയത്.. അടിയൊഴുക്കുകൾ , ഇവിടെ തുടങ്ങുന്നു , അതിരാത്രം , ന്യൂ ഡൽഹി , കാണാമറയത്.. അങ്ങിനെ ആദ്യകാല സിനിമാനുഭവങ്ങൾ നിരവധിയാണ് .
ബെഞ്ചിൽ ഇരുന്നുകൊണ്ട് ഏറ്റവും മുൻപിൽ സ്‌ക്രീനിന്റെ തൊട്ടടുത്ത് ഇരുന്നും സിനിമ കണ്ടിട്ടുണ്ട് … അന്നൊക്കെ മധ്യവേനലവധിക്കും പള്ളി പെരുന്നാളിനും പിന്നെ കുടുംബത്തിൽ ആരുടെയെങ്കിലും കല്യാണം നടക്കുകയാണെങ്കിൽ പുതുമോടികളുടെ വക കൊണ്ടുപോകുന്ന സിനിമയും ഒക്കെ ആണ് തീയേറ്ററിൽ പോകാൻ കിട്ടുന്ന അവസരങ്ങൾ … പിള്ളേർ സെറ്റ് എല്ലാവരും ബെഞ്ചിലാണ് .. സ്‌ക്രീനിൽ മമ്മൂക്കയും ലാലേട്ടനും റഹ്മാനും ശങ്കറും ഒക്കെ തകർത്തു അഭിനയിക്കുമ്പോൾ ഹരം പകരുക ഇപ്പോഴും സംഘട്ടനരംഗങ്ങൾ ആയിരിക്കും … എഴുനേറ്റു നിന്ന് കയ്യടിക്കുകയും കൂകിവിളിക്കുകയും അപ്പോൾ പുറകിൽ ഇരിക്കുന്നവരുടെ ” ഇരിക്കെടാ അവിടെ ” എന്നുള്ള കാറിച്ചകളും ഒക്കെ സർവസാധാരണം ..
വലുതാകുംതോറും ആസ്വാദനത്തിന്റെ രീതിയിലും മാറ്റങ്ങൾ വന്നു. സിനിമയിലെ തന്നെ ബോറടിപ്പിക്കുന്ന സീനുകളും ആവശ്യമില്ലാതെ കടന്നു വരുന്ന പാട്ടുസീനുകളും അരോചകങ്ങളായി തുടങ്ങി…. ബെഞ്ചിൽ നിന്നും സീറ്റിലേക്കും അവിടെ നിന്ന് പുറകിലെ സീറ്റിലേക്കും അവിടുന്ന് ബാൽക്കണിയിലേക്കും ഒക്കെ വളർന്നു തുടങ്ങിയ കാലം .. സിനിമയുടെ ഇടയിൽ തീയേറ്റർ വാതിൽ തുറന്നു സ്‌മോക്ക് ബ്രേക്ക് എടുക്കുക .. അതുവരെ കണ്ട സിനിമയുടെ ഭാഗങ്ങളിൽ വലിയ നിരൂപകരെ പോലെ അഭിപ്രായം പറയുക ..എന്നീ വലിയ ചിന്തകളിലേക്ക് കാലം സ്വമേധയാ കൊണ്ടുപോയ സമയങ്ങൾ..
സിനിമയിലെ അഭിനേതാക്കാളുപരി താരരാജാക്കന്മാരുടെ കാലമായി സിനിമ വളർന്നു. ഒപ്പം നമ്മിലെ ഫാൻ ബോയ് യും . സുഹൃത്തുക്കളുടെ ഇടയിലും മറ്റു കൂട്ടങ്ങളിലും ഇക്ക ഫാൻസും ഏട്ടൻ ഫാൻസും ചേരിതിരിഞ്ഞുള്ള ചർച്ചകളും ആരോഗ്യപരമായ വാഗ്‌വാദങ്ങളും സ്ഥിരം കലാരൂപമായി മാറി. താന്താങ്ങളുടെ താരങ്ങളെ അനുകരിക്കുന്ന രീതിയിലേക്ക് സിനിമാസ്വാദനം വളർന്നു. സാമൂഹ്യമാധ്യമങ്ങളും മറ്റു ഫോറങ്ങളും സിനിമയെ പറ്റിയുള്ള ചർച്ചകളും നിരൂപണങ്ങളും അപ്‌ഗ്രേഡിങ്ങും ഡീഗ്രേഡിങ്ങും വളർത്തലും തളർത്തലും ഫാൻസ് അസോസിയേഷനുകളും അങ്ങിനെ പലവിധം രീതിയിൽ വലിയൊരു കച്ചവട സംസ്കാരത്തിലേക്ക് സിനിമ വളർന്നു. സിംഗിൾ സ്‌ക്രീനിൽ നിന്നും മൾട്ടി സ്‌ക്രീനുകളിലേക്കും വലിയ കോര്പറേറ്റുകളായ പി. വി ആർ പോലുള്ള വമ്പൻമാരുടെ കേളികേന്ദ്രമായി സിനിമ മാറി… ആയിരങ്ങളുടെ ബഡ്ജറ്റുമായി ഇറങ്ങിയിരുന്ന സിനിമകൾ ലക്ഷങ്ങളും താണ്ടി പലകോടികൾ കഴിഞ്ഞു ശത കോടികൾ എത്തി നിൽക്കുന്ന അവസ്ഥയിലേക്കു സിനിമ എത്തി നില്കുന്നു .
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും സിനിമകൾ അതിന്റെ പാരമ്യത്തിൽ തന്നെ ആസ്വദിച്ചു കാണുന്ന ഒരു കൂട്ടം ആസ്വാദകർ ഉണ്ട്.. നല്ല കണ്ടെന്റുകൾക്കും കഥക്കും ആഖ്യാനത്തിനും ടെക്‌നോളജിക്കും ഒക്കെ ഇന്നും ആരധകരുണ്ട് … സിനിമയുടെ റിലീസ് ദിന കളക്ഷൻസ് തന്നെ ഒരു പരിധി വരെ ഇത് ശെരിവക്കുന്നു . ആദ്യകാലങ്ങളിൽ ബെഞ്ചിൽ ഇരുന്നു ആസ്വദിച്ച അതേ വികാരത്തോടെ തങ്ങളുടെ താരങ്ങളെ വെള്ളിത്തിരയിൽ കാണുന്നതിനായി ഇന്നും ഒരു കൂട്ടം ഉണ്ട് എന്നുള്ളത് ആശാവഹമാണ്. അക്കൂട്ടത്തിൽ ഞാനും ഉണ്ട്.
സിനിമാഹാളിൽ സിനിമ തുടങ്ങിയാൽ അങ്ങിങ്ങായി കാണുന്ന മൊബൈൽ വെളിച്ചങ്ങളും അടക്കി പിടിച്ച ഫോൺ സംഭാഷണങ്ങളും മാറ്റിനിർത്തിയാൽ ഇന്നും സിനിമാ തിയേറ്റർ ഒരു ഹരമാണ് .. കയ്യടികളും വിസിൽ അടികളും “അടിയെടാ അവനെ” എന്നുള്ള ആക്രോശങ്ങളും സിനിമ കഴിഞ്ഞാൽ അതിലെ മുഹൂർത്തങ്ങളെ പറ്റിയുള്ള കൂലകക്ഷമായ ചർച്ചകളും ഇന്നും സജീവമാണ്.
സിനിമാസ്വാദനത്തിന്റെ നാൾവഴികൾ സ്വന്തം അനുഭവത്തിലൂടെ ഒരു കുറിപ്പായി രൂപാന്തരം പ്രാപിച്ചപ്പോൾ …
സ്നേഹത്തോടെ സിനിമയുടെ ആരാധകൻ !
VV